വടക്കഞ്ചേരി: തീരുമാനങ്ങൾ കാറ്റിൽപറത്തി പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും അനധികൃതമായി പണം വസൂലാക്കുന്നതായി പരാതി. സൗജന്യ പ്രവേശനപാസിന്റെ മറവിലാണ് ഈ പിടിച്ചുപറി നടത്തുന്നത്. യഥാസമയം പ്രവേശനപാസ് പുതുക്കുന്നവരുടെ വാഹനങ്ങൾ കടന്നുപോകുമ്പോഴും ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടുന്നതായി ചൂണ്ടിക്കാട്ടി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തു വരുന്നത്.
കഴിഞ്ഞമാസം 24 ന് പാസ് പുതുക്കി മേയ് 24 വരെ സൗജന്യ പ്രവേശനത്തിന് കാലാവധിയുള്ള വാഹനം കടന്നു വന്നപ്പോൾ 110 രൂപ നഷ്ടപ്പെട്ടതായി വാഹന ഉടമ വള്ളിയോട് ചുങ്കപ്പുരയ്ക്കൽ അവറാച്ചൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തൃശൂരിലേക്ക് പോകുമ്പോൾ പണം ഡെബിറ്റ് ആയില്ല.
വൈകുന്നേരം 4.10 ന് തിരിച്ചു വരുമ്പോഴാണ് 110 രൂപ ഡെബിറ്റായുള്ള മെസേജ് വന്നതെന്ന് അവറാച്ചൻ പറഞ്ഞു. മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണ് കരാർ കമ്പനി തന്നെ നേരത്തെ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്. പാസ് പുതുക്കാനായി ഫോണിൽ സന്ദേശം വരുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരുടെ ഫോണിലേക്കും ടോൾ കമ്പനി സന്ദേശം അയക്കാറില്ല.
ഇതിനാൽ ടോൾപ്ലാസ കടന്നുപോകുമ്പോൾ വാഹനത്തിലെ ഫാസ് ടാഗ് വഴി പണം നഷ്ടപ്പെടുകയും ചെയ്യും. പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ്ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുന്നതെന്ന് വാഹനഉടമകൾ പറയുന്നു.
ഓരോ വാഹനത്തിൽ നിന്നും ഇത്തരത്തിൽ പലതവണ അനധികൃതമായി പണം വസൂലാക്കി കൊള്ളയടിക്കുകയാണ് കമ്പനി ചെയ്യുന്നത്. അങ്ങനെ എല്ലാ വിധത്തിലും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതി തുടരുകയാണ്. സൗജന്യ പ്രവേശനപാസ് കൃത്യതയില്ലാതെ തോന്നുംമട്ടിലാക്കുന്നതു വഴി വലിയൊരു തുക സമാഹരിക്കുന്നതിനൊപ്പം കൂടുതൽ പേരെ സൗജന്യപാസിൽ നിന്നും ഒഴിവാക്കാനുമാകുമെന്ന കണക്കുകൂട്ടലാണ് കരാർ കമ്പനിക്കുള്ളത്.
പാലിയേക്കരയിലേതുപോലെ പാസ് പുതുക്കൽ വർഷത്തിൽ ഒരു തവണയാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പാലിയേക്കരയിൽ പത്ത് കിലോമീറ്റർ വായുദൂരം കണക്കാക്കി സൗജന്യ പാസ് അനുവദിക്കുമ്പോൾ ഇവിടെ ഏഴര കിലോമീറ്ററാക്കി ദൂരം ചുരുക്കി.
അതും വായുദൂരമല്ലാതെ റോഡ് ദൂരമാണ് കണക്കാക്കിയിട്ടുള്ളത്. ടോൾപ്ലാസയിൽ നിന്നും ഒമ്പതര കിലമീറ്ററിലുള്ളവർക്ക് സൗജന്യയാത്ര അനുവദിക്കും എന്നായിരുന്നു കഴിഞ്ഞ ഏപ്രിൽ ഏഴിന് എംഎൽഎ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നത്. അന്നത്തെ യോഗതീരുമാനവും കരാർ കമ്പനി കാറ്റിൽ പറത്തി. 2022 മാർച്ച് ഒമ്പതു മുതലാണ് പന്നിയങ്കരയിൽ മറ്റു വാഹനങ്ങളുടെ ടോൾ പിരിവ് തുടങ്ങിയത്.
അന്നുമുതൽ തുടങ്ങി പ്രദേശവാസികളുടെ പ്രവേശന പ്രശ്നവും. നാലുവർഷമാകുമ്പോഴും വിഷയത്തിൽ ശാശ്വതപരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർക്കോ ജനപ്രതിനിധികൾക്കോ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം കനക്കുമ്പോൾ സർവകക്ഷിയോഗം വിളിച്ച് പ്രഹസനം നടത്തും. എന്നാൽ യോഗ തീരുമാനം പോലും പിന്നീട് നടപ്പിലാകുന്നില്ലെന്നതാണ് വസ്തുത. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സർവീസ് റോഡ് ഉൾപ്പെടെയുള്ള നിർമാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കും എന്നായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് 19ന് പാലക്കാട് കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചകളിൽ തീരുമാനമെടുത്തിരുന്നത്. അതും നടപ്പിലായിട്ടില്ല. ഇതിനിടെ പാതയിൽ യാത്രാസുഖം കൂടിയിട്ടുണ്ടെന്ന് കാണിച്ച് മറ്റു വാഹനങ്ങളുടെ ടോൾനിരക്ക് അടുത്തമാസം ഒന്നാംതിയതി മുതൽ വീണ്ടും കൂട്ടുകയാണ്.
വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിൽ മേൽപ്പാത നിർമാണം മൂലം വാഹനകുരുക്ക് തുടരുമ്പോഴാണ് കരാർ കമ്പനി യാത്രാസുഖം കൂടിയിട്ടുണ്ടെന്ന് പറയുന്നത്. ജനങ്ങളെ ഇങ്ങനെ കൊള്ളയടിക്കുമ്പോൾ രംഗത്തുവരേണ്ട ജനപ്രതിനിധികളും മൗനത്തിലാകുന്നത് തട്ടിപ്പ് നടത്താൻ ടോൾ കമ്പനിയ്ക്കും സഹായകമാകുന്നുണ്ട്.